അഞ്ജു പി ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണെമന്ന് കുടുംബം

0

കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കോട്ടയം ചേര്‍പ്പുങ്കലില്‍ ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ കുടുംബം അന്വേഷണത്തില്‍ അതൃപ്തിയുമായി രംഗത്ത്. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോഴും പിടിച്ചെടുത്ത ഹാള്‍ടിക്കറ്റിന്റെ കയ്യക്ഷര പരിശോധന പൂര്‍ത്തീകരിച്ചിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാരോപിച്ച് കുടുംബം സിബിഐ അന്വേഷണം വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്.

ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് കോളേജില്‍ പരീക്ഷയെഴുതാനെത്തിയ കാഞ്ഞിരപ്പള്ളി കുടിമറ്റം സ്വദേശിയായ അഞ്ജു പി ഷാജിയുടെ മരണത്തിലാണ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത്. കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ ശകാരിച്ചതില്‍ കോളേജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എംജി സര്‍വകലാശാല നിയോഗിച്ച പ്രത്യേക സമിതി കണ്ടെത്തിയിരുന്നു. ഇത് കണക്കിലെടുക്കാതെ കോപ്പിയടിക്കാന്‍ ഉപയോഗിച്ചെന്ന് കണക്കാക്കുന്ന ഹാള്‍ടിക്കറ്റിന്റെ കയ്യക്ഷര പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും അഞ്ജുവിന്റെ കുടുംബം ആവശ്യപ്പെട്ടു.