കേരള നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം നിരാശപ്പെടുത്തുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നിയമസഭയില്‍ പുതിയ സര്‍ക്കാരിൻ്റെ നയങ്ങളാണ് പ്രതീക്ഷിച്ചതെങ്കില്‍ കേള്‍ക്കാന്‍ കഴിഞ്ഞത് പഴയ സര്‍ക്കാരിൻ്റെ വാഴ്ത്തുപാട്ട് മാത്രമായിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയാല്‍ സര്‍ക്കാരിൻ്റെ നയമാവില്ല. ജനങ്ങള്‍ നേരിടുന്ന പൊള്ളുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നയത്തിലൂടെ പ്രഖ്യാപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.
നയപ്രഖ്യാപനം നിരാശാജനകമെന്ന് കെ സുരേന്ദ്രൻ
കഴിഞ്ഞ നയപ്രഖ്യാപനത്തിൻ്റെ ആവര്‍ത്തനം മാത്രമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍ ആരോപിച്ചു. കൊവിഡ് ദുരന്ത നിവാരണത്തിനുള്ള പ്രത്യേക പാക്കേജ് പ്രതീക്ഷിച്ചെങ്കിലും നയപ്രഖ്യാപനം തീര്‍ത്തും നിരാശയാണ് നല്‍കിയത്. കൊവിഡ് മരണം കുറച്ച് കാണിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
5 വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ തവണയും നടത്തിയതാണ്. എത്രപേര്‍ക്ക് ഒന്നാം പിണറായി സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കെഎസ്ആര്‍ടിസി പോലെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും നയപ്രഖ്യാപനത്തില്‍ വന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.