പശ്ചിമ ബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു. 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. രാവിലെയാണ് മന്ത്രിമാർ അടക്കമുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്തത്. മൂന്ന് പേരുടെ അറസ്റ്റും രേഖപ്പെടുത്തി. മദന്‍ മിത്ര, സുബ്രതോ മുഖര്‍ജി എന്നീ രണ്ട് മന്ത്രിമാരേയും സിദ്ധാര്‍ത്ഥ് ഖാനെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസിലെത്തി. ക്ഷുഭിതയായ മമത ചോദ്യം ചെയ്യലിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ഇതിനോട് യാതൊരു തരത്തിലും യോജിക്കാനാകില്ലെന്നും വ്യക്തമാക്കി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിനിടയിലും ശാരദ തട്ടിപ്പ് കേസ് വിവാദമായിരുന്നു. ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായും 4000 കോടി രൂപയോളം നിക്ഷേപകരുടെ പക്കല്‍ നിന്നും തട്ടിയെന്നുമാണ് കേസ്. വ്യാജനിക്ഷേപ വാഗ്ദാനങ്ങളിലൂടെയാണ് 200 കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ശാരദ ഗ്രൂപ്പ് തട്ടിപ്പ് നടത്തിയത്.
2013ല്‍ കേസ് ജുഡീഷ്യല്‍ കമ്മീഷനെ ഏല്‍പ്പിച്ചിരുന്നു. കൂടാതെ ഇഡിയും ആദായനികുതി വകുപ്പും കേസ് അന്വേഷിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന നിരവധി പ്രമുഖര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2014 മെയിലാണ് കേസ് സിബിഐക്ക് കൈമാറിയത്.