അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് വേണ്ടി ഒരുക്കങ്ങള്‍ തുടങ്ങി പൊതുഭരണ വകുപ്പ്

0

സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്ക് വേണ്ടി പൊതുഭരണ വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങി. വോട്ടെണ്ണലിന് പിന്നാലെ സ്വീകരിക്കേണ്ട നടപടികളിലേക്കാണ് പൊതുഭരണ വകുപ്പ് കടന്നത്.

നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും. കൊവിഡ് രോഗവ്യാപനം തുടര്‍ന്നാല്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ മൂന്ന് ഘട്ടമായാകും നടത്തുക. ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ പിണറായി വിജയന്‍ തന്നെയാകും അധികാരമേല്‍ക്കുക. അങ്ങനെ സംഭവിച്ചാല്‍ ഈ മാസം 9ന് ശേഷമായിരിക്കും അദ്ദേഹം അധികാരമേല്‍ക്കുകയെന്ന് സിപിഐഎം വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അടുത്ത 5 വര്‍ഷം കേരളം ആര് ഭരിക്കുമെന്നറിയാനായി കേരളം കാത്തിരിക്കുകയാണ്. ഇനി മണിക്കൂറുകള്‍ മാത്രമാണ് അതിനായി അവശേഷിക്കുന്നത്. നാളെ രാവിലെ 8ന് വോട്ടെണ്ണല്‍ ആരംഭിക്കും. വൈകാതെ തന്നെ ആദ്യഫലങ്ങള്‍ ലഭിച്ചുതുടങ്ങും. തപാല്‍ വോട്ടിലെ വര്‍ധനവ് ഫലം വൈകിക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

രാവിലെ 6ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍ തുറക്കും. നിരീക്ഷകരുടേയും ഏജന്റുമാരുടേയും സാന്നിധ്യത്തിലാകുമിത്. 114 കേന്ദ്രങ്ങളാലായി 633 കൗണ്ടിങ് ഹാളുകളിലേക്കാണ് വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുക.

രാവിലെ 8 മുതല്‍ ആദ്യം തപാല്‍ വോട്ടായിരിക്കും എണ്ണി തുടങ്ങുക. 8.30ക്ക് ഇവിഎമ്മിലെ വോട്ടുകളെണ്ണല്‍ ആരംഭിക്കും. ഒരു ഹാളില്‍ 7 മേശകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു മണ്ഡലത്തില്‍ 3 ഹാളുകള്‍ വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളുടെ വോട്ടുകള്‍ എണ്ണാന്‍ സാധിക്കും.

48 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരേയോ 2 ഡോസ് വാക്‌സിനെടുത്തവരേയോ മാത്രമാണ് കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഒരു ടേബിളില്‍ 2 ഏജന്റുമാരുടെ നടുക്ക് ഇരിക്കുന്ന ഏജന്റ് പിപിഇ കിറ്റ് ധരിക്കണം.

തപാല്‍ വോട്ടുകളുടെ വര്‍ധനവ് പലം വൈകിക്കുമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. 584238 തപാല്‍ വാേട്ടുകളുള്ളതില്‍ നാലര ലക്ഷത്തിലേറെ വോട്ടുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. തപാല്‍ വോട്ടുകള്‍ പൂര്‍ണമായി എണ്ണിക്കഴിഞ്ഞതിന് ശേഷമേ വോട്ടിങ് യന്ത്രത്തിലെ അവസാന രണ്ട് റൗണ്‍് വോട്ടും എണ്ണുകയുള്ളൂ. അതിന് ശേഷം ഓരോ മണ്ഡലത്തിലേയും 5 വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപുകള്‍ പരിശോധിക്കും. ഇവിഎമ്മിലേയും വിവി പാറ്റിലേയും വോട്ടുകള്‍ തമ്മില്‍ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ വിവി പാറ്റിലെ വോട്ടാകും കണക്കാക്കുക.