സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനുള്ള രണ്ടാം ഡോസ് വാക്‌സിനേഷന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്. സ്‌പോട്ട് അലോട്ട്‌മെൻ്റുകള്‍ വഴി വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.
രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുക്കാനുള്ളവരെ ആശാ വര്‍ക്കര്‍മാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ കണ്ടെത്തും. തുടര്‍ന്ന ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികള്‍ എടുക്കും. ഇതിനായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്താനാണ് തീരുമാനം. മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷി ഉള്ളവർക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്.
രണ്ടാം ഡോസ് വാക്‌സിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോട്ട് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശം. എന്നാല്‍ ഒന്നാം ഡോസിനായി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.