സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം

0

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. കൂടുതല്‍ നിയന്ത്രണം വേണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ തിങ്കളാഴ്ച ചേരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനമാകും.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന നിയന്ത്രണം ശക്തമാകുന്നത്. ഭക്ഷ്യ വസ്തുക്കള്‍, പലച്ചരക്ക് സാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, പാല്‍, മത്സ്യം, മാംസ് തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തിക്കാം. ടേക്ക് എവേ, പാഴ്‌സല്‍ സേവനങ്ങള്‍ക്ക് മാത്രമേ ഹോട്ടലുകളും റസ്‌റ്റോറന്റുകളും തുറക്കാന്‍ അനുമതിയുള്ളൂ. ബിവറേജസ് ഔട്‌ലെറ്റുകളും ബാറുകളും പ്രവര്‍ത്തിക്കില്ല.

എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ബിച്ചുകള്‍, പാര്‍ക്കുകള്‍, മൃഗശാല, മ്യൂസിയം, തുടങ്ങിയ സ്ഥലങ്ങളും ഇന്നും നാളെയും തുറക്കില്ല. പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണമുണ്ടാകില്ല. ദീര്‍ഘദൂര ബസ് സര്‍വീസുകള്‍, ട്രെയിനുകള്‍, വിമാനയാത്രകള്‍ എന്നിവ അനുവദനീയമാണ്. ജോലിക്ക് പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. നിയമലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.