കളമശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ടിഎ അഹമ്മദ് കബീര്‍

0

കളമശ്ശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ടിഎ അഹമ്മദ് കബീര്‍ എംഎല്‍എ. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചു. താന്‍ മത്സരിക്കണമെന്നതാണ് പ്രവര്‍ത്തകരുടെ പൊതുവികാരമെന്നും കബീര്‍
കൂട്ടിച്ചേര്‍ത്തു. തീരുമാനം ഇന്നുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മാറി നില്‍ക്കേണ്ടതോ മാറ്റി നിര്‍ത്തേണ്ടതോ ആയ സാഹചര്യങ്ങള്‍ ഇല്ലെന്നിരിക്കെ മങ്കടയില്‍ നിന്ന് തന്നെ ഒഴിവാക്കിയ സ്ഥിതിക്ക് തന്റെ നാട്ടില് കളമശ്ശേരിയില്‍ നിന്ന് മത്സരിക്കാനുള്ള തന്റെ സന്നദ്ധത പാര്‍ട്ടി പ്രസിഡന്റിനേയും മറ്റുള്ളവരേയും അറിയിച്ചു കഴിഞ്ഞു. ഇന്നൊരു തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കബീര്‍ വ്യക്തമാക്കി.

പുനലൂരിലോ മറ്റിടങ്ങളിലോ സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നും ഇതെന്റെ നാടല്ലേ തന്റെ മണ്ഡലത്തില്‍ ജനങ്ങള്‍ വന്നു പറഞ്ഞ സാഹചര്യത്തില്‍ താന്‍ സന്നദ്ധത അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതൊരു രാഷ്ട്രീയ തീരുമാനമാണ് നല്ലതു വരട്ടെ എന്ന് കരുതാമെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ വിഇ അബ്ദുള്‍ ഗഫൂറിനെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതോടുകൂടി പാര്‍ട്ടിക്കുള്ളില്‍ ഭിന്നത വരികയായിരുന്നു. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ പരാജയം ഉറപ്പാണെന്നാണ് ജില്ല ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ മണ്ഡലത്തില്‍ ഗഫൂര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങികഴിഞ്ഞു.