യുഡിഎഫിലെ സീറ്റ് ധാരണയില്‍ ഇന്ന് അന്തിമ തീരുമാനമാകും. ഇതിനായുള്ള നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രകടന പത്രിക സംബന്ധിച്ചുള്ള ചര്‍ച്ചയും യോഗത്തില്‍ ഉണ്ടാകും.
പി ജെ ജോസഫിനെ മെരുക്കുക എന്നതാണ് ഇന്നത്തെ യോഗത്തിലെ പ്രധാന കീറാമുട്ടി. 12 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്നാണ് ജോസഫിൻ്റെ നിലപാട്. എന്നാല്‍ 9 ല്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുക്കുന്നു.
മൂവാറ്റുപുഴ, ചങ്ങനാശ്ശേരി സീറ്റുകളിലെ വിട്ടുവീഴ്ച വേണ്ടെന്നാണ് ഇപ്പോള്‍ ജോസഫിൻ്റെ തീരുമാനം. കോട്ടയത്ത് നാല് സീറ്റ് കിട്ടിയേ മതിയാകൂ. ചങ്ങനാശ്ശേരി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ വിമതനായി മത്സരി്ക്കാന്‍ സി എഫ് തോമസിൻ്റെ സഹോദരന്‍ സാജന്‍ ഫ്രാന്‍സീസ് തീരുമാനമെടുത്തിട്ടുണ്ട്.
മുസ്ലീംലീഗ് അടക്കമുള്ള മറ്റ് ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ ജോസഫിനെ കൂടി അനുനയിപ്പിച്ചാല്‍ യുഡിഎഫിന് എത്രയും വേഗം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കാം.