വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസിൻ്റെ സീറ്റുകളില്‍ ഇത്തവണ കുറവുണ്ടാകും. എന്നാല്‍ 37 സീറ്റുകള്‍ വേണമെന്നാണ് ബിഡിജെഎസിൻ്റെ ആവശ്യം.
പാര്‍ട്ടിയിലെ പ്രമുഖര്‍ക്കൊപ്പം ക്രിസ്ത്യന്‍ സഭ നേതൃത്വവുമായി അടുപ്പുമുള്ളവരെ കൂടി സ്ഥാനാര്‍ത്ഥികളാക്കാനാണ് ബിജെപിയുടെ ശ്രമം. ഘടകകക്ഷികളുമായുള്ള ബിജെപി പാര്‍ട്ടിയുടെ ഉഭയകക്ഷി യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കും.
ബിഡിജെഎസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ മുഴുവൻ നൽകില്ല. 36 സീറ്റുകളില്‍ മത്സരിച്ച ബിഡിജെഎസ് ഇത്തവണ ഒരു സീറ്റ് കൂടുതല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പഴയ ശക്തി ബിഡിജെഎസിന് ഇപ്പോഴില്ല. അതിനാല്‍ ബിഡിജെഎസില്‍ നിന്ന് അഞ്ച് സീറ്റുകള്‍ എടുക്കാനാണ് ബിജെപിയുടെ നീക്കം.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ 98 സീറ്റില്‍ മത്സരിച്ച ബിജെപി ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമെന്ന് ഘടകകക്ഷികളോട് വ്യക്തമാക്കി. പി സി തോമസിൻ്റെ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റും കാമരാജ് കോണ്‍ഗ്രസിന് രണ്ട് സീറ്റും വരെ നല്‍കിയേക്കും. ക്രൈസ്തവ വിഭാഗങ്ങളുമായി ഇതിനോടകം പലതവണ ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. മണ്ഡലങ്ങളില്‍ അവരുടെ കൂടി പിന്തുണ ഉറപ്പാക്കാനാകുന്ന സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമോയെന്നും ബിജെപി നേതൃത്വം പരിശോധിക്കുന്നുണ്ട്.
പ്രമുഖ നേതാക്കളോടെല്ലാം മത്സര രംഗത്തേക്ക് ഇറങ്ങാന്‍ ബിജെപി ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകും. ദേശീയ നേതൃത്വം രണ്ടോ മൂന്നോ ഘട്ടമായിട്ടാകും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.