വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ കേന്ദ്ര സേനക്ക് സുരക്ഷ ചുമതല ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പില്‍ മതത്തെ ദുരുപയോഗം ചെയ്യുവാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ട് തടയാന്‍ ശ്രമിച്ചില്ലെങ്കില്‍ അത്തരം ഉദ്യോഗഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ടിക്കാറാം മീണ അറിയിച്ചു. രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരാണ് നിലവിലെ വോട്ടര്‍പട്ടികയിലുള്ളത്.
പുതിയതായി ലഭിച്ച 5 ലക്ഷം അപേക്ഷകള്‍ കൂടി ഉള്‍പ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് കമ്മീഷന്‍ പ്രസദ്ധീകരിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമേ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീടുകളില്‍ പ്രചാരണത്തിന് 5 പേരില്‍ കൂടുതല്‍ ആളുകള്‍ പോകരുത്. കൂടുതല്‍ കേന്ദ്ര സേനയെ തെരഞ്ഞെടുപ്പില്‍ വിന്യസിക്കാന്‍ തീരുമാനമായി. കൊട്ടിക്കലാശത്തിൻ്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി വീണ്ടും കമ്മീഷന്‍ ചര്‍ച്ച നടത്തും. എന്നാല്‍ എറണാകുളം വടക്കന്‍ പറവൂരില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. ബിജെപിയുടെ വിജയ യാത്രയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി സംബന്ധിച്ച് ഇന്നലെ പറവൂരില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പെട്ടെന്ന് റൂട്ട് മാര്‍ച്ച് നടത്തിയത്.