അനുദിനം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാല്‍ ലിറ്ററിന് നൂറുരൂപയാക്കി ഉയര്‍ത്തുമെന്ന് കര്‍ഷകര്‍. പെട്രോള്‍ വില വിവിധ നഗരങ്ങളില്‍ 100 കടന്നതിനെ തുടര്‍ന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. മാര്‍ച്ച് ഒന്ന് മുതല്‍ പാല്‍ ലിറ്ററിന് നൂറ് രൂപയാക്കി ഉയര്‍ത്താനാണ് കര്‍ഷക തീരുമാനം.
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടാണ് സംഘടനകളുടെ പുതിയ തീരുമാനമെന്നതും ശ്രദ്ധേയമാണ്. ന്യൂസ് പോര്‍ട്ടലായ ലോക്മതാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ഗതാഗത ചെലവ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. കൂടാതെ മൃഗങ്ങള്‍ക്കുള്ള തീറ്റ, മറ്റു ചെലവുകള്‍ തുടങ്ങിയവയും വര്‍ധിച്ചു. ഇതിനാലാണ് പാല്‍ വില ഉയര്‍ത്താന്‍ തീരുമാനിച്ചതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
നിലവില്‍ ലിറ്ററിന് 50 രൂപക്കാണ് പാല്‍ വില്‍ക്കുന്നത്. പാലിന്റെ വില വര്‍ധിപ്പിക്കുന്നതിനെ പ്രതിരോധിക്കാന്‍ കേന്ദ്രം എല്ലാവഴിയും നോക്കുമെന്ന് അറിയാമെന്നും എന്നാല്‍ തീരുമാനത്തില്‍ നിന്ന് കര്‍ഷകര്‍ പുറകോട്ട് പോകില്ലെന്നും വില ഇരട്ടിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും കിസാന്‍ യൂണിയന്‍ അറിയിച്ചു. കര്‍ഷകരുടെ നീക്കത്തെ എതിര്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനമെങ്കില്‍ അനുദിനം പച്ചക്കറി വില ഉയര്‍ത്തുമെന്നും കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.