കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും നിയമന അട്ടിമറി

0

കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസര്‍ നിയമനത്തിലും അട്ടിമറി. സാമ്പത്തിക ശാസ്ത്ര വിഭാഗത്തില്‍ നടത്തിയ അഭിമുഖത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അഭിമുഖം നടത്തിയവര്‍ യോഗ്യത ഇല്ലാത്തവരാണെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. ഇൻ്റര്‍വ്യൂ ബോര്‍ഡിനെതിരെ 20 ഉദ്യോഗാര്‍ത്ഥികള്‍ ഇതിനോടകം തന്നെ സിന്‍ഡിക്കേറ്റിന് പരാതി നല്‍കിയിട്ടുണ്ട്.

റാങ്ക് ലിസ്റ്റില്‍ രണ്ടാമതെത്തിയ ഉദ്യോഗാര്‍ത്ഥിയുടെ ഗൈഡ് അഭിമുഖ പാനലില്‍ ഉണ്ടായിരുന്നുവെന്നതാണ് ആദ്യ പരാതി. അസിസ്റ്റൻ്റ് പ്രൊഫസര്‍ മാത്രമായ വകുപ്പ് മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസര്‍മാരെ തെരഞ്ഞെടുക്കുന്ന അഭിമുഖ പാനലിലുണ്ടായിരുന്നു. ഇൻ്റര്‍വ്യൂ ബോര്‍ഡിലെ എസ്‌സി അംഗം
പങ്കെടുത്തില്ലെന്നും പരാതി ഉയരുന്നു.

വീണ്ടും ഇൻ്റര്‍വ്യൂ നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. കാലടി സര്‍വകലാശാലയില്‍ സിപിഎം നേതാവ് എംബി രാജേഷിൻ്റെ ഭാര്യ നിനിതയുടെ നിയമനം വിവാദമായതിന് പിന്നാലെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പരാതി ഉയര്‍ന്നത്. നേരത്തെ സിപിഎം നേതാവ് എ എന്‍ ഷംസീറിൻ്റെ ഭാര്യ എം ഷഹലയുടെ നിയമനവുമായി ബന്ധപ്പെട്ടും വിവാദം ഉണ്ടായിരുന്നു. വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റൻ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടത്തിയ ഇൻ്റര്‍വ്യൂവില്‍ ഒരു ബോര്‍ഡ് അംഗം ഷഹലയുടെ ഗൈഡ് ആയിരുന്നുവെന്നായിരുന്നു പരാതി.