വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനത്തെ പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന വിവാദ ഉത്തരവിന് പിന്നാലെ മറ്റൊരു വിചിത്ര ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതി തൻ്റെ പാൻ്റിൻ്റെ സിബ് ഊരിച്ച കേസിലാണ് വിചിത്ര വിധി.
ഈ കേസ് പോക്‌സോ വകുപ്പിൻ്റെ പരിധിയിലുള്ള ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്‌സോ നിയമത്തിലെ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടില്ലെന്ന വിവാദ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജി പുഷ്പ ഗനേഡിവാലയുടേതാണ് പുതിയ ഉത്തരവും.
5 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 50കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ വിചിത്ര വിധി. പ്രതിയുടെ പാൻ്റിൻ്റെ സിബ് കുട്ടിയെ കൊണ്ട് തുറന്നതായും കുട്ടിയെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചതായും ഇത് കണ്ടുകൊണ്ടുവന്ന കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.
അതെസമയം സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാത്തതു മൂലം കേസ് ലൈംഗിക പീഡനത്തിൻ്റെ പരിധിയില്‍ വരില്ലെന്നും ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസ് മാത്രമേ നിലനില്‍ക്കൂ എന്നുമാണ് കോടതി വിധി. അതിനാാല്‍ സെക്ഷന്‍ 354 എ (1) ഐപിസി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ കുറ്റത്തിന് പരമാവധി 3 വര്‍ഷം വരെയാണ് തടവ് ലഭിക്കുക.