ഇടതു സര്‍ക്കാരിൻ്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും കൊണ്ട് വൈകിപ്പോയ പദ്ധതിയാണ് ആലപ്പുഴ ബൈപാസെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്നര വര്‍ഷമാണ് ബൈപാസ് വൈകിപ്പിച്ചത്. ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണം.
2017 ആഗസ്റ്റ് 14ന് പൂര്‍ത്തീകരിക്കേണ്ട പദ്ധതിയാണിത്. മുഴുവന്‍ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി തുടങ്ങി വെച്ചതിനു ശേഷമാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഇടതു സര്‍ക്കാരിന് കൈമാറിയത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഈ സര്‍ക്കാരിന് യുഡിഎഫിൻ്റെ പദ്ധതികള്‍ സമയത്തിന് പൂര്‍ത്തിയാക്കാനും കഴിഞ്ഞിട്ടില്ല.
കേന്ദ്രത്തിൻ്റെ ചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിൻ്റെ ചെലവിൻ്റെ കാര്യത്തിൽ പുതിയ തീരുമാനം എടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവിൻ്റെ പകുതി വീതം വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31 നാണ് സ്വീകരിച്ചത്. തുടര്‍ന്നാണ് നാല് ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ യാഥാര്‍ത്ഥ്യമായത്. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പില്‍ വരുത്തിയത്. ഇത് രാജ്യത്തെ പുതിയൊരു വികസന മാതൃക സൃഷ്ടിക്കലായിരുന്നു.
ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവേ എന്ന സവിശേഷതയും ആലപ്പുഴ ബൈപാസിനുണ്ട്. സംസ്ഥാന വിഹിതമായി കൊല്ലത്തിന് 352 കോടി രൂപയും ആലപ്പുഴക്ക് 348.43 കോടി രൂപയും അനുവദിച്ച് 2015 ഫെബ്രുവരി 11ന് ഉത്തരവായതാണ്. 2015 മാര്‍ച്ച് 16ന് പണി തുടങ്ങുകയും ചെയ്തു. 30 മാസത്തിനകം പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടത്. പക്ഷേ മൂന്നര വര്‍ഷം വൈകി ഇപ്പോഴാണ് പണി പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആലപ്പുഴ ബൈപാസ് നിര്‍മാണത്തില്‍ കെസി വേണുഗോപാല്‍ എംപി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 50:50 എന്ന ആശയം കൊണ്ടു വന്നതും അദ്ദേഹമാണ്. കൊല്ലം ബൈപാസും 50:50 മാതൃകയിലാണ് നടപ്പിലാക്കിയത്. എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും എന്‍ പീതാംബര കുറുപ്പും കൊല്ലത്തിനുവേണ്ടി പ്രയത്‌നിച്ചവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു