1964 ഫെബ്രുവരി 25. മിയാമിയില്‍ കാഷ്യസ് ക്ലേയും സോണി ലിസ്റ്റണും തമ്മില്‍ നടന്ന ഐതിഹാസിക ബോക്സിങ് പോരാട്ടത്തിന്‍റെ ദിവസം. കാഷ്യസ് ക്ലേയില്‍ നിന്ന് ലോകമറിയുന്ന മുഹമ്മദലി ആയുള്ള വളര്‍ച്ചയിലെ ആദ്യ ചുവടുകളിൽ ഒന്നായിരുന്നു ആ പോരാട്ടം. ബോക്സിങ് ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന്. അതുമായി ബന്ധപ്പെട്ട സംഭവങ്ങളിലൂടെ ഇതള്‍ വിരിയുന്ന ചിത്രമാണ് വണ്‍ നൈറ്റ് അറ്റ് മിയാമി.
അന്ന് കാഷ്യസ് ക്ലേയ്ക്ക് ആത്മവിശ്വാസം നല്കാനും വിജയം ആഘോഷിക്കാനും അദ്ദേഹത്തോടൊപ്പം മറ്റ് മൂന്ന് പേര്‍ കൂടിയുണ്ടായിരുന്നു. പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും മന്ത്രിയുമായിരുന്ന മാല്‍ക്കം എക്സ്, ഫുട്ബോള്‍ താരമായിരുന്ന ജിം ബ്രൌണ്‍, ഒപ്പം വിഖ്യാത ഗായകന്‍ സാം കുക്കും. കാഷ്യസ് ക്ലേയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ഇവരെല്ലാം. ആ അവിസ്മരണീയ രാത്രി അവര്‍ എങ്ങനെയായിരിക്കാം ചെലവിട്ടിട്ടുണ്ടാവുക. യാഥാര്‍ത്ഥ്യത്തെ ഒരല്പം ഭാവന കൂടി കൂട്ടിച്ചേര്‍ത്ത് പൊലിപ്പിച്ചെടുത്തിരിക്കുകയാണ് വണ്‍ നൈറ്റ് ഇന്‍ മിയാമി എന്ന ചിത്രത്തിലൂടെ. അന്നത്തെ ബ്ലാക് അമേരിക്കന്‍ രാഷ്ട്രീയവും കാഴ്ചപ്പാടുകളുമെല്ലാം ഇതിനിടെ ചര്‍ച്ചയാകുന്നുണ്ട്.
പ്രസിദ്ധ നടി റെജീന കിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വണ്‍ നൈറ്റ് അറ്റ് മിയാമി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കിങ്സ്ലി ബെൻ അഡിർ, ആൽഡിസ് ഹോഡ്ജെ, ലെസ്ലി ഒഡോം തുടങ്ങിയവരാണ്. ഈ വര്‍ഷത്തെ മികച്ച ഹോളിവുഡ് ചിത്രങ്ങളിലൊന്നായാണ് വണ്‍ നൈറ്റ് അറ്റ് മിയാമിയെ നിരൂപകര്‍ വാഴ്ത്തുന്നത്. ഡിസംബര്‍25ന് ഒരു ലിമിറ്റഡ് തീയേറ്റര്‍റിലീസ് ചെയ്ത ചിത്രമാണ് ജനുവരി 15ന് ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്