ഗെയിൽ പൈപ്പ് ലൈൻ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0

കൊച്ചി-മംഗളുരു ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്  രാജ്യത്തിന് സമർപ്പിക്കും. ഇതോടെ കേരളത്തിൻ്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുകയാണ് 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി – മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയ്ൽ പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യുക. രാവിലെ 11നാണ് ചടങ്ങ്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജഭായ് വാല, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പ്രധാന സ്റ്റേഷനായ കുറ്റനാട് നിന്നാണ് മംഗ്ലൂരുവിലേക്ക് 354 കിലോമീറ്റർ പൈപ്പ് ലൈൻ ആരംഭിക്കുന്നത്. കൊച്ചിയിൽ നിന്ന് തൃശൂർ വഴി പാലക്കാട് കുറ്റനാട് വരെയുള്ള പൈപ്പ് ലൈൻ 2019 ജൂണിലാണ് കമ്മീഷൻ ചെയ്തിരുന്നത്.

450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ കൊച്ചിയിലെ എൽ എൻ ജി റീ ഗ്യാസിഫിക്കേഷൻ ടെർമിനലിൽ നിന്ന് വാതകം മംഗലാപുരത്തെത്തിക്കും. 3000 കോടി രൂപ ചിലവ് വരുന്ന പദ്ധതി പരിസ്ഥിതി സൗഹൃദമാണ്. ഒപ്പം കുറഞ്ഞ ചിലവിൽ പ്രകൃതി വാതകം വീടുകൾക്കും, വ്യവസായങ്ങൾക്കും എത്തിക്കുകയും ചെയ്യുന്നതാണ് ഗെയ്ൽ പൈപ്പ് ലൈൻ.