HomeKeralaAlappuzhaആലപ്പുഴയിൽ വികാരിയെ ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

ആലപ്പുഴയിൽ വികാരിയെ ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു

പ്രായാധിക്യത്താൽ മരിച്ച കത്തോലിക്ക വിശ്വാസിയുടെ മൃതദേഹം പള്ളിയിൽ  അടക്കാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഒരുസംഘം പുരോഹിതര്‍ സഭാ വിശ്വാസികളുടേയും കന്യാസ്ത്രീകളുടേയും മേല്‍ നടത്തിവരുന്ന അതിക്രമങ്ങളിലും ലൈഗീക ചൂഷണങ്ങളിലും മൃതദേഹങ്ങളോടുള്ള അനാദരവിലും പ്രതിഷേധിച്ച് ഓപ്പണ്‍ ചര്‍ച്ച്മൂവ്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു സംസ്കാരം.

ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഒൻപതാംവാർഡ് വെളീപ്പറമ്പിൽ വർക്കി മത്തായി(83)യുടെ ശവസംസ്കാരച്ചടങ്ങാണ് വികാരിയെ ഒഴിവാക്കി വീട്ടുവളപ്പിൽ നടത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ശവസംസ്കാരം നടന്നത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട്‌ 2012-മുതൽ ഇടവകയുമായി ഇടഞ്ഞുനിൽക്കുകയാണ് കുടുംബം.

വീട്ടിൽ നടന്ന ശുശ്രൂഷാകർമത്തിൽ ഓപ്പൺ ചർച്ച് മൂവ്മെന്റ് ചെയർമാൻ റെജി ഞള്ളാനി, വിവിധ ജില്ലകളിലെ ഭാരവാഹികളായ ജോസി സെബാസ്റ്റ്യൻ, ഒ.ഡി. കുര്യാക്കോസ്, എം.എൽ. അഗസ്തി തുടങ്ങിയവർ സഹകാർമികരായി.

പുരോഹിതരാല്‍ പീഡിപ്പിക്കപ്പെട്ട് ഇരകളായി തീര്‍ന്നിട്ടുള്ള എല്ലാവര്‍ക്കും വേണ്ടിയുള്ള സമര്‍പ്പണമാണ് പിതാവിന്റെ മൃതശരീരം പള്ളി സെമിത്തേരിവിട്ട് വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നതിനുള്ള ഈ തീരുമാനമെന്ന് മകന്‍ ജിമ്മി പറഞ്ഞു.
കത്തോലിക്കാ സഭയില്‍ ഒരു ഇടവക അംഗത്തിന്റെ മൃതശരീരം ആചാരപൂര്‍വ്വം വീട്ടുവളപ്പില്‍ ദഹിപ്പിക്കുന്നത് സഭയിലെ ആദ്യത്തെസംഭവമാണ്. ഈ സംഭവം സഭയില്‍ വലിയൊരു സാമൂഹികപരിഷ്‌കരണത്തിന് നവീകരണത്തിനും തുടക്കംകുറിച്ചിരിക്കുകയാണെന്ന് ഓപ്പണ്‍ ചര്‍ച്ച് മുവ്‌മെന്റ് ചെയർമാൻ റെജി ഞള്ളാനി പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ഇടവകയുമായി വർഷങ്ങൾക്കു മുൻപുണ്ടായ വഴിത്തർക്കമാണ് വീട്ടുവളപ്പിലെ ശവസംസ്കാരത്തിന് വഴിവെച്ചതെന്നാണ്  ഇടവക വികാരി പറയുന്നത്.

Most Popular

Recent Comments