ദുരഭിമാനമാന കൊലയിൽ പ്രതികൾ അറസ്റ്റിൽ, പൊലീസിനെതിരെ നാട്ടുകാർ

0

തേങ്കുറുശ്ശിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മാനാംകുളമ്പ് സ്കൂളിനു സമീപം കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ രതീഷുമാണ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ടാണ് അനീഷ് കൊല്ലപ്പെട്ടത്. സംഭവം ദുരഭിമാന കൊലയാണെന്ന് അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു.

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്നതിന്റെ തലേന്നാണ്  അനീഷ് കൊല്ലപ്പെട്ടത്. മൂന്നുമാസത്തിനുള്ളിൽ ഇല്ലാതാക്കുമെന്ന് പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. നിരവധി തവണ നേരിട്ടും ഫോണിലൂടെയും ഭീഷണി മുഴക്കിയതായി വീട്ടുകാർ പറഞ്ഞു. കൂടാതെ വീട്ടിലെ കുട്ടിക്ക് ഓൺലൈൻ ക്ലാസിനായി വാങ്ങിയ മൊബൈൽ ഫോൺ പ്രതിയായ രതീഷ് എടുത്തുകൊണ്ടു പോവുകയും ചെയ്തു.

സഹോദരനൊപ്പം ബൈക്കിൽ പോകുകയായിരുന്ന അനീഷ് ഒരു കടയിൽ കയറാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ അനീഷിനെ ആശുപത്രിയിലെത്തിച്ചപ്പേഴേക്കും മരിച്ചിരുന്നു. അനീഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

സ്കൂൾ കാലം മുതൽ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു. മൂന്നു മാസം മുൻപ് ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. വ്യത്യസ്ത ജാതിയിൽപെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്ക് കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.

പരാതി നൽകിയിട്ടും നടപടി എടുക്കാത്ത പൊലീസിനെതിരെ വലിയ ജനരോഷമാണുള്ളത്. തെരഞ്ഞെടുപ്പ് തിരക്കായതിനാലാണ് നടപടി എടുക്കാതിരുന്നത് എന്നാണ് പൊലീസ് ന്യായം. മൂന്നുമാസത്തോളം ഭീഷണികൾ ഉണ്ടായിട്ടും ഒരു നടപടി പോലും എടുക്കാതിരുന്നതിനെ തുടർന്നാണ് ഒരു യുവാവിന് ജീവൻ നഷ്ടമായത്.