പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻബാഗിൽ സമരം ചെയ്യുന്നവർക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. സമരക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും കോടതി നോട്ടീസയച്ചു. റോഡുകൾ അനിശ്ചിതമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ലെന്ന് ജസ്റ്റിസ് കെ.എസ് കൗൾ ചൂണ്ടിക്കാട്ടി. സമരം എത്ര ദിവസം വേണമെങ്കിലും തുടരാമെന്നും, എന്നാൽ നിശ്ചയിക്കപ്പെട്ട സ്ഥലത്ത് മാത്രമാകണമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 17ന് ഹർജി വീണ്ടും പരിഗണിക്കുമെന്നു,ഇടക്കാല ഉത്തരവ് ഇടുന്നില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാവരും എല്ലായിടത്തുമിരുന്ന് പ്രതിഷേധിക്കാൻ തുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു.