വിയ്യൂർ സെൻട്രൽ ജയിലിനോടനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആരംഭിക്കുന്ന പെട്രോൾ പമ്പ് നിർമാണം അന്തിമഘട്ടത്തിലേക്ക്. ഉദ്ഘാടനം ജൂലൈ അവസാനം നടത്തുമെന്ന് വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദൻ നായർ പറഞ്ഞു.
വിയ്യൂർ സെൻട്രൽ ജയിലിനോടനുബന്ധിച്ച് പാടൂക്കാട് ദീപ തിയറ്ററിന് എതിർവശത്താണ് പമ്പ് പ്രവർത്തിക്കുക. കഴിഞ്ഞ ജനുവരി 18ന് കൃഷി വകുപ്പ് മന്ത്രി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിച്ചതെങ്കിലും ലോക്ഡൗൺ കാരണം കാലതാമസം നേരിട്ടു. ഇപ്പോൾ നിർമ്മാണപ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയാക്കി. ജനറേറ്റർ, സിസിടിവി തുടങ്ങിയവ സ്ഥാപിക്കുന്ന ജോലികൾ ആണ് അവശേഷിക്കുന്നത്. ഡീസൽ, പെട്രോൾ എന്നിവ തുടക്കത്തിൽ ലഭ്യമായിരിക്കും. ഭാവിയിൽ സിഎൻജിയും ലഭ്യമാക്കും.
പെട്രോൾ പമ്പിന്റെ നടത്തിപ്പ് ജയിൽ വകുപ്പിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ പകലും രാത്രിയും പ്രവർത്തിക്കുന്ന ഭക്ഷണശാലകളുമുണ്ടാകും. ജയിലിൽ തയ്യാറാക്കുന്ന ഭക്ഷണം ചുരുങ്ങിയ വിലയിൽ ഇവിടെ ലഭ്യമാകും. സംസ്ഥാനത്തെ നാല് ജയിലുകളിൽ പെട്രോൾപമ്പുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.