ഒരു ദിവസം; രണ്ട് ആത്മഹത്യ

0

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദിവസം രണ്ട് രോഗികള്‍ ആത്മഹത്യ ചെയ്തു. ഇന്നലെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിയിലായ ആനാട് സ്വദേശിയാണ് ആദ്യം ആത്മഹത്യ ചെയ്തത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശിയാണ് പിന്നാലെ ആത്മഹത്യ ചെയ്തത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോദികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് കെ കെ ഷൈലജ ആവശ്യപ്പെട്ടത്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായിട്ടുള്ളതെന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആനാട് സ്വദേശി ഉണ്ണി ഇന്നലെയാണ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട് ബസ്സില്‍ കയറി നാട്ടില്‍ പോയത്. എന്നാല്‍ നാട്ടുകാര്‍ പിടികൂടി ആരോഗ്യപ്രവര്‍ത്തകരെ ഏല്‍പ്പിക്കുകയും അവര്‍ തിരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. തുര്‍ന്നാണ് ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഡിസ്ച്ചാര്‍ജ് ആക്കാന്‍ ഇരിക്കെയാണ് മരണം.

നെടുമങ്ങാട് സ്വദേശി മുരികേശനെ ഇന്ന് രാവിലെയാണ് കോവിഡ് സംശയിച്ച് ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ അവശനിലയില്‍ ആയിരുന്നു. വൈകീട്ടോടെ ഇയാളെ പേ വാര്‍ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.