ലോകത്ത് മരണം 60,000 കടന്നു; ഇന്ത്യയില്‍ 68; രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്തി പ്രധാനമന്ത്രി

0

ലോകത്ത് കോവിഡ് ബാധയില്‍ മരണം അനുദിനം ഉയരുന്നു. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മരണം അറുപതിനായിരം കടന്നു. 11 ലക്ഷത്തിലധികം പേര്‍ രോഗബാധിതരായെന്നാണ് റിപ്പോര്‍ട്ട്. ഇറ്റലി, അമേരിക്ക, സ്‌പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മരണ നിരക്ക് ഉയരുകയാണ്. രോഗ വ്യാപനവും നിയന്ത്രണാധീതമായി.

ഇന്ത്യയില്‍ മരണം 68 ആയി. ഇതുവരെ 2902 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 601 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1023 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതിനിടെ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായാണ് മോദി ചാര്‍ച്ച നടത്തിയത്. പ്രതിരോധ സാമഗ്രികള്‍, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ലഭ്യത വിലയിരുത്തി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആറാം തിയതി കേന്ദ്ര മന്ത്രിമാരുടെ യോഗം ചേരും.
പ്രധാനമന്ത്രിയുടെ ലൈറ്റ് അണക്കല്‍ ആഹ്വാനത്തില്‍ ഊര്‍ജമന്ത്രാലയം വ്യക്തത വരുത്തി. വഴിവിളക്കുകള്‍ അണക്കേണ്ടതില്ലെന്നും ഗൃഹോപകരണങ്ങള്‍ നിര്‍ത്താന്‍ ആഹ്വാനമില്ലെന്നും അറിയിച്ചു.