മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ്‌ഗോപി. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണെന്നും കാശുണ്ടാക്കിക്കോളൂ എന്നും സുരേഷ്‌ഗോപി പറഞ്ഞു.
സിനിമ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരോടു ചോദ്യങ്ങളോടു തൃശൂരിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴിതിരിച്ചു വിടുകയാണണ്. ആരോപണത്തിന്റെ രൂപത്തിലുള്ള പരാതികളില്‍ ബുദ്ധിയും യുക്തിയുമുള്ള കോടതി തീരുമാനമെടുക്കും.
മാധ്യമങ്ങളല്ല കോടതി. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍ മാധ്യമങ്ങള്‍. ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് താന്‍ വരുന്നത്. അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോഴാണ് ചോദിക്കേണ്ടത്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുകയാണല്ലോ എന്ന ചോദ്യത്തിന് എല്ലാറ്റിനും കോടതി ഉത്തരം പറയുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.