ഒരുകാലത്ത് തൃശൂരിന്റെ പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഓട്ടുകമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ നിവൃത്തിയില്ലാതെ നശിക്കുന്നു. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ വന്നു ചേരുന്ന പ്രകൃതി ദുരന്തങ്ങള്‍ ഈ മേഖലയെ ഇനി ഓര്‍മയാക്കും.
ഓടു വീടുകള്‍ കുറഞ്ഞതോടെ തൃശൂരിലെ ഓട്ടുകമ്പനികള്‍ പുതിയ ഉത്പന്നങ്ങള്‍ നിര്‍മിച്ച് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമ്പോാഴാണ് 2018ലെ വെള്ളപ്പൊക്കമുണ്ടായത്. അതില്‍ ഉണ്ടായ നഷ്ടങ്ങളില്‍ നിന്നും ഒരു വിധം കരകയറുമ്പോഴാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലെ വെള്ളപ്പൊക്കം. ഇതോടെ തൃശൂരിലെ ഓട്ടുകമ്പനികള്‍ അപ്പാടെ നഷ്ടക്കയത്തിലേക്ക് മൂക്കു കുത്തുകയായിരുന്നു.
പല ഫാക്ടറികളിലും വെള്ളം കയറിയതോടെ സ്റ്റോക്കു ചെയ്ത കളിമണ്ണും ക്ലേ പൗഡറും ഉണ്ടാക്കി വെച്ച ടൈലുകളും പാതിനിര്‍മിച്ച ടൈലുകളും നശിച്ചു. കോടികളുടെ നഷ്ടമാണ് ഇത്തവണയുണ്ടായതെന്നാണ് പ്രാഥമിക കണക്ക്.
ജില്ലയില്‍ ഒല്ലൂര്‍, പുതുക്കാട് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ടൈല്‍ നിര്‍മാണ കമ്പനികളില്‍ വെള്ളം കയറിയതിന്റെ ബാക്കിപത്രം പോലെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന മണ്ണും നശിച്ച ടൈലുകളും ഇപ്പോഴും കാണാം.
ആദ്യകാലത്ത് തൃശൂരിന് അഭിമാനമായി ചെറുതും വലതുമായി ഇരുനൂറിലധികം ഫാക്ടറികളുണ്ടായിരുന്നെങ്കില്‍ ഇന്ന് എണ്‍പതോളം ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലേക്കാള്‍ ഫ്‌ളോറിംഗ് ടൈലുകള്‍ക്ക് ഡിമാന്റ് തമിഴ്‌നാട്ടിലാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.