ബാലവേല, ബാലവിവാഹ നിര്‍മാര്‍ജനം എന്നിവയുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയില്‍ റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍, കുട്ടികളുടെ പുനരാധിവാസം തുടങ്ങിയവയില്‍ വ്യാപക പ്രചാരണം നടത്തുന്നതിന് ജൂണ്‍ 30 വരെ സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും. ഇതിൻ്റെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി മുരളിയുടെ അധ്യക്ഷതയില്‍ ജില്ലാ വനിതാ ശിശു വികസനം, തൊഴില്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു.
ബാലവേല ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ഇത്തരം സാഹചര്യത്തിലുള്ള കുട്ടികളുടെ വിവരങ്ങള്‍ 1098 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാനും കുട്ടിയെ കണ്ടുകിട്ടിയാല്‍ വിവരം നല്‍കുന്ന ആള്‍ക്ക് 2500 രൂപ പാരിതോഷികമായി നല്‍കാനും യോഗത്തില്‍ തീരുമാനമായി. ജൂണ്‍ 12 ബാലവേല ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ തൊഴില്‍ വകുപ്പ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ പോലീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഡ്രൈവ് നടത്തുക.
ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിര്‍ദ്ദേശപ്രകാരം ബാലവേല, ബാലഭിക്ഷാടനം എന്നിവക്കെതിരെ ‘തെരുവ് ബാല്യ വിമുക്ത കേരളം’ ലക്ഷ്യത്തിനായാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവര്‍ത്തനം.