കടലിൽ ഉല്ലാസ യാത്ര നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് സംഘം പിടിച്ചെടുത്തു പിഴ ചുമത്തി. അഴീക്കോട് നിന്ന് ഇന്ന് രാവിലെ പുറപ്പെട്ട ഓസ്ട്രീച്ച് ക്രൂയീസ് എന്ന പേരുള്ള ഇരുനില ഉല്ലാസ നൗകയാണ് പിടിച്ചെടുത്തത്. യാതൊരു വിധ അനുമതി പത്രമോ രേഖകളോ ഇല്ലാതെയാണ് കടലിലൂടെ സഞ്ചരിച്ചത്. എങ്ങണ്ടിയൂർ സ്വദേശി നാരായണ ദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.
ചേറ്റുവ അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലയുകയായിരുന്നു ബോട്ട്. അപകടകരമായ രീതിയിൽ കടലിലൂടെ നീങ്ങുന്ന ഉല്ലാസ നൗക ശ്രദ്ധയിൽപ്പെട്ട ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെൻ്റ് പട്രോൾ ബോട്ട് സംഘം തടയുകയായിരുന്നു. അഴീക്കോട് പോർട്ട് കൺസർവേറ്ററുടെ അനുമതിയോ, അഴീക്കോട്, മുനക്കകടവ് കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ അധികാരികളുടെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.
കടലിലൂടെ സഞ്ചരിക്കാൻ പ്രാപ്തമല്ലാത്ത (സീ വർത്ത്നസ്സ്) ഉൾനാടൻ ജലാശയങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന കെട്ടുവള്ളമാണ് ഇത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ സ്റ്റാറ്റ് ലെറ്റ് നീരിക്ഷണ ക്യാമറയിൽ പതിഞ്ഞ നൗകയെ കോസ്റ്റ്‌ഗാർഡിൻ്റെ നിരീക്ഷണ ഹെലികോപ്റ്റർ എത്തി പരിശോധിച്ചിരുന്നു. പിഴ ഒടുക്കിയതിനെ തുടർന്ന് ഉല്ലാസ നൗക ഉടമക്ക് വിട്ടു കൊടുത്തു.
ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ഇ ഡി ലിസ്സിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് ബോട്ട് പിടിച്ചെടുത്തത്. മറൈൻ എൻഫോഴ്സ്മെൻ്റ് ആന്റ് വിജിലൻസ് വിങ്ങിലെ ഉദ്യോഗസ്ഥരായ ഇ ആർ ഷിനിൽകുമാർ , വി എ പ്രശാന്ത് കുമാർ , വി എം ഷൈബു , സീ റെസ്ക്യൂ ഗാർഡ്മാരായ ഷെഫീക്ക് , പ്രമോദ് ,ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ കെ എം അഷറഫ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വരുംദിവസങ്ങളിൽ പരിശോധ ശക്തമാക്കും എന്നും ആധാർ അടക്കമുള്ള രേഖകൾ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. വി സുഗന്ധ കുമാരി അറിയിച്ചു.