അറബിക്കടലില്‍ പ്രത്യേകിച്ച് ഗള്‍ഫി ഓഫ് ഏഥന്‍ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കി ഭാരതം. രണ്ടാമതൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ചിരിക്കുകയാണ് ഭാരതം.
മേഖലയില്‍ കപ്പല്‍ കൊള്ളക്കാരുടെ ആക്രമണം ശക്തമാവുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം മാള്‍ട്ടയുടെ കാര്‍ഗോ കപ്പല്‍ പിടിച്ചെടുക്കാന്‍ കടല്‍ക്കൊള്ളക്കാര്‍ ശ്രമിച്ചിരുന്നു. അടിയന്തര സന്ദേശം ലഭിച്ച ഉടന്‍ ഭാരത നാവിക സേന സ്ഥലത്തെത്തുകയും ആക്രമികളെ പിടികൂടി കപ്പല്‍ മോചിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മേഖലയില്‍ നാവിക സേന ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് ഇപ്പോള്‍ വിന്യസിച്ചിട്ടുള്ളത്. സ്റ്റെല്‍ത്ത് നിയന്ത്രണമുള്ള മിസൈല്‍ നശീകരണ കപ്പലുകള്‍ കൂടിയാണ് ഇവ.
കൊച്ചി, മംഗലാപുരം, മുംബൈ അടക്കമുള്ള അറബിക്കടല്‍ തീരത്തെ എല്ലാ നാവിക സേനാ താവളങ്ങളും കടൽക്കൊള്ളക്കാർക്കെതിരെ ജാഗ്രത പാലിക്കും. എപ്പോഴും മേഖല നീരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കപ്പല്‍ കൊള്ളക്കാരെ അറബി കടലില്‍ വാഴാന്‍ അനുവദിക്കരുത് എന്നതാണ് നയമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.