HomeKerala'രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന് പറയുന്നതാണ് സിപിഎം നേതാക്കളുടെ ജീവിതം'

‘രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന് പറയുന്നതാണ് സിപിഎം നേതാക്കളുടെ ജീവിതം’

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കള്ളപ്പണം ആരോപണവും നികുതി വെട്ടിപ്പും തള്ളിയ കുഴല്‍നാടന്‍ തൻ്റെ സ്ഥാപനം നികുതി അടച്ചതിൻ്റെ മുഴുവന്‍ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറാം. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു കുഴല്‍നാടന്‍.

അഭിഭാഷകന്‍ എന്ന നിലയില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് അതി ഗുരുതരമായ ആരോപണങ്ങളാണ്. മാധ്യമ ഗൂഡാലോചന എന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്ന് മാറിനില്‍ക്കില്ല. ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടില്ല. കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചര്‍ച്ചയാണ് താന്‍ ഉദ്ദേശിക്കുന്നത്.

മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കെട്ടുക്കഥയാണ്. സ്ഥാനാര്‍ത്ഥിയാവുന്നതിന് മുമ്പ് വാങ്ങിയതാണ് ഭൂമി. ചിന്നക്കനാലിലെ സര്‍വെ നമ്പര്‍ പ്രകാരം 1.24 ലക്ഷം രൂപയാണ് ന്യായവില. ഇത് പ്രകാരം 57.44 ലക്ഷം രൂപയാണ് നല്‍കേണ്ടിയിരുന്നത്. വൈറ്റ് മണി മാത്രം നല്‍കി നല്‍കിയത് കൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതല്‍ സത്യസന്ധനായതാമ് പ്രശ്‌നമായതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

തൻ്റെ കമ്പനി നികുതി അടച്ചതിൻ്റെ മുഴുവന്‍ രേഖകളും പുറത്തുവിടാമെന്ന പ്രഖ്യാപനം പോലെ പിണറായി വിജയൻ്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കിൻ്റെ 2016 മുതലുള്ള നികുതി വിവരങ്ങള്‍ പുറത്തു വിടാമോ. സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്  വീണാ വിജയനെ ഏറ്റെടുത്തിരിക്കുകയാണ്.
ഏത് ഏജന്‍സികളെ വെച്ചും തൻ്റെ സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കാം. വിജിലന്‍സ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മാത്യു കുഴല്‍നാടന്‍.

ധനകാര്യ വിദഗ്ദനായ തോമസ് ഐസക്കിനെ പോലൊരു നേതാവിനും അന്വേഷിക്കാം. അതിനെ സ്വാഗതം ചെയ്യുന്നു. സമാനമായി എക്‌സാലോജിക്കില്‍ പരിശോധന നടത്താന്‍ അനുവദിക്കുമോ.

വീണാ വിജയൻ്റെ കമ്പനിയില്‍ ജോലി ചെയ്ത അമ്പത് പേരുടെ വിവരങ്ങള്‍ പുറത്തു വിടാന്‍ സാധിക്കുമോ. എക്‌സാലോജിക്കില്‍ പരിശോധനക്ക് വീണാ വിജയന്‍ തയ്യാറല്ലെങ്കില്‍ കൂടി സിപിഎമ്മിന് തൻ്റെ കമ്പനിയില്‍ പരിശോധന നടത്താം.
കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം തൻ്റെ അഭിഭാഷക സ്ഥാപനത്തേയും പങ്കാളികളേയും പ്രതിസന്ധിയിലാക്കി. സ്ഥാപനം കെട്ടിപ്പടുക്കുന്നതിൻ്റെ വില സിപിഎമ്മിന് അറിയില്ല. വിയര്‍പ്പിൻ്റെ വില അറിയാത്തതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ അവര്‍ ഉന്നയിക്കുന്നത്.

വരുമാനത്തിന് തൊഴില്‍ സേവനത്തിന് രാഷ്ട്രീയം എന്ന മുദ്രാവാക്യം ജീവിതത്തില്‍ ചേര്‍ത്ത് പിടിച്ചയാളാണ് താന്‍. അഭിഭാഷകൻ്റെ ജീവിതം എത്ര പ്രയാസകരമാണെന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച് എല്‍എല്‍ബി പൂര്‍ത്തിയാക്കി പ്രാക്ടീസ് ചെയ്യുന്ന ആരോടെങ്കിലും ചോദിച്ച് നോക്കണം. പാസ് ഔട്ടായ 2001 മുതല്‍ അഭിഭാഷക വൃത്തി വേണ്ടെന്ന് വച്ചിട്ടില്ല. രക്തം ചിന്തിയാലും വിയര്‍പ്പ് ഒഴുക്കില്ലെന്ന് പറയുന്ന സിപിഎം നേതാക്കളുടെ ജീവിതമെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.

Most Popular

Recent Comments