ഉമ്മന്‍ചാണ്ടി അന്തരിച്ചു

0

എന്നും ജനങ്ങളുടെ ഇടയില്‍ ജീവിച്ച പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസ്സായിരുന്നു. ബംഗളുരുവിലെ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം. തൊണ്ടയില്‍ കാന്‍സര്‍ ബാധിതനായിരുന്നു. അഞ്ചു പതീറ്റാണ്ടായി പുതുപ്പള്ളി എംഎല്‍എയാണ്.

മുന്‍ മുഖ്യമന്ത്രി, സേനയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ആഭ്യന്തര മന്ത്രി, ധനമന്ത്രി, തൊഴില്‍മന്ത്രി, നയതന്ത്രങ്ങളുടെ നേതാവ്, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലെ വൈദഗ്ദ്യം, കോണ്‍ഗ്രസിലെ സംസ്ഥാനത്തെ ഏറ്റവും പ്രിയങ്കരനായ നേതാവ് തുടങ്ങി ഏറെ വിശേഷങ്ങള്‍ ഉള്ള ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടി.

2004 മുതല്‍ 2006 വരെയാണ് ഉമ്മന്‍ചാണ്ടി ആദ്യം കേരള മുഖ്യമന്ത്രി ആയത്. പിന്നീട് 2011 മുതല്‍ 2016 വരെയും മുഖ്യമന്ത്രിയായി. പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ്, യുഡിഎഫ് കണ്‍വീനര്‍ ന്നെീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം എന്നും ജനങ്ങളോടൊപ്പം ആയിരുന്നു. ദേശീയ നിലയില്‍ ശ്രദ്ധേയനായ കോണ്‍ഗ്രസ് നേതാവാണ്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി അംഗമായും പ്രവര്‍ത്തിച്ചു.

സംസ്‌ക്കാരം പുതുപ്പളിയില്‍ നടക്കും. ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച് അവിടെ നിന്നാണ് നാടായ പുതുപ്പള്ളിയില്‍ എത്തിക്കുക. കനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മറിയാമ്മയാണ് ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.