കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിന്‍ അധികം വൈകാതെ തന്നെ അതിൻ്റെ പരമാവധി വേഗതയായ 160 കിലോ മീറ്റര്‍ കൈവരിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ഭാരത് അടിപൊളി യാത്രാനുഭവമാണ് കേരളത്തിന് സമ്മാനിക്കാന്‍ പോവുന്നത്. വന്ദേഭാരത് ട്രെയിനിൻ്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി.
കഥകളിയുടേയും കളരിപ്പയറ്റിന്റേയും നാട്ടില്‍ വന്ദേ ഭാരത് പുതിയ ആകര്‍ഷണമായി. അടിപൊളി വന്ദേഭാരത് എന്നാണ് ഇനി ജനം പറയുക. റെയില്‍വെ ട്രാക്കുകളുടെ വേഗം കൂട്ടി കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കും. പാളത്തിലെ വളവുകളാണ് കേരളത്തിലെ പ്രശ്‌നം. അതിനാല്‍ അത് പരിഹരിക്കാനുള്ള നടപടി ഉണ്ടാകും.
രണ്ട് മാസത്തിനുള്ളില്‍ വന്ദേഭാരത് 110 കിലോമീറ്റര്‍ കൈവരിക്കും. തുടര്‍ന്ന് 381 കോടി രൂപ ചെലവഴിച്ച് 130 കിലോമീറ്റര്‍ വേഗതയാക്കും. പിന്നീട് അധ്ികം വൈകാതെ 160 കിലോമീറ്റര്‍ വേഗതയും സാധ്യമാക്കും.
നാല് വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് ആറ് മണിക്കൂറില്‍ എത്തുക എന്നതാണ് ലക്ഷ്യം. അഞ്ചര മണിക്കൂറില്‍ കാസര്‍കോടും എത്തണം. ലോകോത്തര സിഗ്നലിംഗ് സിസ്റ്റം കേരളത്തില്‍ കൊണ്ടുവരുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.