ഇയാള്‍ മനോരോഗ വിദഗ്ദനല്ലെന്ന് സൈക്യാട്രിക് സൊസൈറ്റി

0

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട കെ ഗിരീഷ് കുമാര്‍ മനോരോഗ വിദഗ്ദന്‍ അഥവ സൈക്യാട്രിസ്റ്റ് അല്ലെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം അറിയിച്ചു. ഗിരീഷ് കുമാര്‍ എന്നയാള്‍ ആരേഗ്യ വകുപ്പില്‍ നിന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ വിരമിച്ചയാള്‍ മാത്രമാണ്. ഇത് ഒരു നോണ്‍ മെഡിക്കല്‍ അഥവ വൈദ്യശാസ്ത്ര ഇതര തസ്തികയാണ്.

വാസ്തവം ഇതായിരിക്കെ പല മാധ്യമങ്ങളും ഇയാളെ മനോരോഗ വിദഗ്ദന്‍ ആയാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. ഇത് മനോരോഗ വിദഗ്ദര്‍ക്ക് മാനഹാനി ഉണ്ടാക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു വിശദീകരണം നടത്തുന്നതെന്നും കേരള ഘടകം പ്രസ്താവനയില്‍ പറഞ്ഞു.

പഠന വൈകല്യമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഇയാളെ ആറുവര്‍ഷം കഠിന തടവിനും പിഴക്കും ശിക്ഷിച്ചത്. മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസും ഇയാള്‍ക്കെതിരെയുണ്ട്. നേരത്തെ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്നതടക്കമുള്ള കേസുകളും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു.