HomeKeralaമന്ത്രി ബിന്ദുവിനെതിരെ വീണ്ടും ലോകായുക്തയെ സമീപിക്കാൻ ചെന്നിത്തല

മന്ത്രി ബിന്ദുവിനെതിരെ വീണ്ടും ലോകായുക്തയെ സമീപിക്കാൻ ചെന്നിത്തല

മന്ത്രി ആർ ബിന്ദുവിനെതിരെ വീണ്ടും ലോകായുക്തയെ സമീപിക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവർണ്ണറുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ പരിഗണിക്കാതെയും മുഖ്യമന്ത്രിയെ കക്ഷിചേർക്കണമെന്ന തൻ്റെ വാദം അംഗീകാരിക്കാതെയുമുള്ള വിധിയാണ് ലോകയുക്തയുടേത്. ഈ സാഹചര്യത്തിൽ വിധി പുന:പരിശോധനക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന് ചെന്നിത്തല അറിയിച്ചു.
കണ്ണൂർ വിസി നിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മന്ത്രി ബിന്ദുവിനെതിരായ പരാതിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയിൽ ഉൾപ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയൽ ചെയ്തിരുന്നു. എന്നാൽ അത് പരിഗണിക്കാൻ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിനുശേഷം തൻ്റെ പരാതി കേൾക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണ്.
ചട്ടങ്ങൾ പാടേ അവഗണിച്ചു നടത്തുന്ന ഏത് ശുപാർശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങൾ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയുടെ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യൂജിസി ചട്ടങ്ങൾ പൂർണമായും ലംഘിച്ചുകൊണ്ട് കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് മന്ത്രി ബിന്ദു ശുപാർശ ചെയ്തുവെന്നതിൽ മന്ത്രിക്കോ ലോകായുക്തയ്ക്കോ തർക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാർശ സ്വജനപക്ഷപാതത്തിനും അധികാര ദുർവിനിയോഗത്തിനും മതിയായ തെളിവാണ്.
വിസി യുടെ പുനർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവർണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണു ലോകായയുക്ത വിധിയിൽ പുന പരിശോധന ഹർജ്ജി നൽകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Most Popular

Recent Comments