എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനിലെ (നിപ്മര്‍) സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. നിപ്മറില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് വിദ്യാര്‍ഥികളെയും ഒരു പ്ലസ് ടു വിദ്യാര്‍ഥിയെയും അനുമോദിച്ചത്. ചടങ്ങില്‍ അധ്യാപകരെയും രക്ഷിതാക്കളെയും മന്ത്രി ആദരിച്ചു.
നിപ്മറിലെ വിദ്യാര്‍ഥികളുടെ ഈ നേട്ടം മറ്റ് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു. പൊതു ഇടങ്ങളും ഗതാഗത സംവിധാനവും ഭിന്നശേഷി സൗഹൃദമാക്കുന്നതില്‍ നിപ്മര്‍ വഴികാട്ടിയാകുമെന്നും മന്ത്രി പ്രത്യാശിച്ചു. നിപ്മറിൻ്റെ പുതുക്കിയ വെബ്‌സൈറ്റ് പ്രകാശനവും പുതിയതായി ആരംഭിച്ച നടു-സന്ധിവേദന ക്ലിനിക്കിൻ്റെ ഔപചാരിക ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് അധ്യക്ഷനായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആര്‍. ജോജോ, നിപ്മറിലെ സീനിയര്‍ കണ്‍സള്‍ട്ടൻ്റ് ഫിസിയാട്രിസ്റ്റ് ഡോ. സന്തോഷ് ബാബു, ആളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം മേരി ഐസക്ക്, നിപ്മര്‍ എക്‌സിക്യുട്ടിവ് ഡയറക്ടര്‍ സി. ചന്ദ്രബാബു, അക്കാദമിക് ഓഫീസര്‍ ഡോ. കെ.എസ്. വിജയലക്ഷമി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.