ഇതുപോലൊരാള്‍ വിദ്യാഭ്യാസ മന്ത്രിയായി വേണോയെന്ന് സംസ്ഥാനത്തെ രക്ഷിതാക്കള്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
മുണ്ടു മടക്കു കുത്തി നിയമസഭയില്‍ അക്രമവും തേര്‍വാഴ്ചയും നടത്തിയ ആളാണ് സംസ്ഥാനത്ത് വിദ്യാര്‍ഥികളേയും അധ്യാപകരേയും നയിക്കുന്നത്. സംസ്ഥാനത്തിന് നാണക്കേടാണിത്.
കോടതി വരാന്തയിലെ വാദമാണ് മന്ത്രി വി ശിവന്‍കുട്ടിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത്. ചില വക്കീലന്മാര്‍ വരാന്തയില്‍ നിന്ന് വാദിക്കും. അത് നിയമവിരുദ്ധമാണ്. സര്‍ക്കാര്‍ വാദം കോടതി തള്ളിയതാണ്. സര്‍ക്കാര്‍ അഭിഭാഷകയുടെ നിയമ ബോധം പോലും പിണറായി വിജയനില്ല.
പൊതു മുതല്‍ നശിപ്പിച്ച കുറ്റം എവിടെ വെച്ച് ചെയ്താലും വിചാരണ നേരിടണം. എംഎല്‍എമാര്‍ക്ക് എന്താ കൊമ്പുണ്ടോ. കുറ്റവാളികളെ രക്ഷിക്കാന്‍ നികുതി പണം എടുത്ത് സുപ്രീംകോടതിയില്‍ പോയി. ഇതിന് വക്കീല്‍ ഫീസ് അടയ്‌ക്കേണ്ടത് സിപിഎമ്മാണ്. ലോകത്ത് ഇത്ര മാത്രം സാക്ഷികള്‍ ഉള്ള കേസില്‍ തെളിവില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
കോടതി പരാമര്‍ശത്തിൻ്റെ പേരിലാണ് അന്ന് ഇടതുമുന്നണി മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയത്. കെ എം മാണിയെ അപമാനിച്ചവരുടെ കൂടെ ഇനിയും തുടരണമോയെന്ന് ജോസ് കെ മാണി പുനര്‍വിചിന്തനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.