HomeKeralaപിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുന്നു: കെ സുരേന്ദ്രൻ

പിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുന്നു: കെ സുരേന്ദ്രൻ

പിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

വൈര്യനിര്യാതന ബുദ്ധിയോടെയുള്ള സംസ്ഥാന സർക്കാരിൻ്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തിൽ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിൻമാറാനിടയാക്കിയത്. 35,000 പേർക്ക് തൊഴിൽ കൊടുക്കുന്ന സംരഭത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിൻ്റെ  ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്സിൻ്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയിൽ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ സർക്കാരാണിത്. ഇപ്പോഴത്തെ ഒരു മന്ത്രിയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിരുന്നു. ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി സർക്കാരിൻ്റെ കാലത്തുണ്ടായത്. കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിൽ നിന്നും പിന്മാറാൻ കാരണം സിപിഎമ്മും സർക്കാരുമാണ്.

എന്തിനും ഏതിനും യുപിയിലേക്ക് ടോർച്ച് അടിക്കുന്നവർ വ്യവസായരംഗത്ത് കേരളം എത്രാം സ്ഥാനത്താണെന്ന് ചിന്തിക്കണം. തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതായിട്ടും ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ് ഇടത് സർക്കാർ. കിറ്റെക്സുമായി എന്താണ് അഭിപ്രായ വ്യത്യാസമെന്ന് മുഖ്യമന്ത്രി പറയണം. ഇത് സിപിഎമ്മും കിറ്റെക്സും തമ്മിലുള്ള പ്രശ്നമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്.

കൊവിഡ് കണക്കുകളിൽ കൃത്രിമം കാണിക്കുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ കൊടുക്കുന്ന നഷ്ടപരിഹാരം കേരളത്തിലെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നിഷേധിക്കപ്പെടാൻ സർക്കാരിൻ്റെ നയം കാരണമാവും. കൊവിഡ് മരണങ്ങൾ മറച്ച് വെച്ച് എന്ത് ഖ്യാതിയാണ് സർക്കാർ ഉണ്ടാക്കുന്നത്? കൊവിഡിൻ്റെ പേരിലുള്ള കള്ളക്കളി സർക്കാർ അവസാനിപ്പിക്കണം. നമ്പർ വൺ കേരളം എന്ന പ്രൊപഗൻഡ സൃഷ്ടിക്കാൻ വേണ്ടിയാണ് പിണറായി സർക്കാർ കൊവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിൽ നിന്നും ഒഴിവാക്കിയത്.

സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചത്. കൊടി സുനിയാണ് സ്വർണക്കടത്തിന് പിന്നിലെന്ന് അർജുൻ ആയങ്കി പറഞ്ഞതോടെ അന്വേഷണത്തിൻ്റെ ഗതി സിപിഎമ്മിന് മനസിലായി. പിന്നിൽ കൊടി സുനിയെങ്കിൽ ബുദ്ധികേന്ദ്രം എകെജി സെൻ്ററായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തത്.

കേസ് കണ്ട് നെഞ്ചുവേദനയും കൊവിഡും അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല. സാക്ഷിമൊഴി എടുക്കാനാണ് ഹാജരാകാൻ നോട്ടിസ് തന്നിരിക്കുന്നത്. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്നില്ല. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും. പാർട്ടിയുടെ സംസ്ഥാന ഭാരവാഹി യോഗം ചൊവ്വാഴ്ച്ചയാണ്. താൻ ഹാജരാവേണ്ടത് അന്നാണ്. യോഗം തീരുമാനിച്ചതിനു ശേഷമാണ് നോട്ടിസ് വന്നത്.

ടിപി കേസിൽ കൂത്തുപറമ്പ് ഓഫിസ് സെക്രട്ടറിയെ പിടിക്കാൻ ചെന്നപ്പോൾ സിപിഎം ചെയ്തതുപോലെ പൊലീസിനെ തെറി പറയാനും തടയാനും ഇല്ല. ശബരിമല സമരകാലത്ത് ഓട്ടോയിൽ ചാരായം കടത്തിയെന്നൊക്കെ തൻ്റെ പേരിൽ കേസെടുത്ത സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ മാത്രം വിഡ്ഢിയല്ല താനെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, ജില്ലാ പ്രസിഡൻ്റ് വികെ സജീവൻ, ജില്ലാ സെക്രട്ടറി ഇ.പ്രശാന്ത്കുമാർ എന്നിവർ പങ്കെടുത്തു.

Most Popular

Recent Comments