ഗര്‍ഭിണിക്ക് നേരെ അതിക്രമം; ഇടപെട്ട് വനിത കമ്മീഷന്‍

0

ആലുവയില്‍ ഗര്‍ഭിണിക്കും പിതാവിനും നേരെയുണ്ടായ അതിക്രമത്തില്‍ ഇടപെട്ട് വനിത കമ്മീഷന്‍. വിഷയത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലങ്ങാട് പൊലീസിന് നിര്‍ദ്ദേശം നല്‍കി. വിവാഹത്തെ കച്ചവടമായി കാണുന്നത് ഗുരുതരമെന്ന് വനിത കമ്മീഷന്‍ അംഗം ഷിജി ശിവജി പ്രതികരിച്ചു.

ഇന്നലെയാണ് ആലുവ ആലങ്ങാട്ട് തുരുത്ത് സ്വദേശി സലീം, മകള്‍ നൗലത്ത് എന്നിവര്‍ക്ക് നേരെ ഭര്‍ത്താവ് ജൗഹര്‍ ആക്രമിച്ചത്. ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

7 മാസം മുമ്പാണ് ജൗഹറുമായി നൗലത്ത് വിവാഹിതയായത്. 10 ലക്ഷം രൂപ സ്ത്രീധനമായി നൗലത്തിന് കുടുംബം നല്‍കിയിരുന്നു.ഇതില്‍ 2 ലക്ഷം രൂപ സ്വര്‍ണമായും ബാക്കി 8 ലക്ഷം രൂപ പണമായുമാണ് നല്‍കിയത്. ഈ പണം ഉപയോഗിച്ച് ജൗഹര്‍ വീടുവാങ്ങി. മാസങ്ങള്‍ കഴിഞ്ഞതോടെ ഇയാള്‍ വീട് വില്‍ക്കാന്‍ ശ്രമിച്ചതോടെ നൗലത്ത് പിതാവിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇത് ചോദിക്കാന്‍ ചെന്ന സലീമിനോട് വീട് വില്‍ക്കാന്‍ അനുവദിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നും ജൗഹര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സലീം ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് മര്‍ദ്ദനം. പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ട് എത്തിയ നൗലത്തിനേയും ജൗഹര്‍ മര്‍ദ്ദിക്കുകയായിരുന്നു. അടിവയറ്റില്‍ ചവിട്ടേറ്റ നൗലത്ത് ഗുരുതര പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.