കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവരസാങ്കേതിക വിദ്യാ ചട്ടം ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ബാധകം. ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകളോടും ഒടിടി പ്ലാറ്റ്‌ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു. ബുധനാഴ്ച ചട്ടം നിലവില്‍ വന്നതിൻ്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
ഫെബ്രുവരി 25നാണ് കേന്ദ്രസര്‍ക്കാര്‍ വിവരസാങ്കേതിക വിദ്യാചട്ടം (ഇടനിലക്കാരുടെ മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമ ധാര്‍മികതാ കോഡും) കൊണ്ടുവന്നത്. പരാതി പരിഹരിക്കാന്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥര്‍ വേണമെന്നും നിയമപരമായ ഉത്തരവ് ഉണ്ടായാല്‍ 36 മണിക്കൂറിനുള്ളില്‍ ആ കണ്ടൻ്റ് നീക്കം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രം നടപ്പിലാക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ന്യൂസ് ഓര്‍ഗനൈസേഷനുകള്‍, സാമൂഹിക മാധ്യമങ്ങള്‍, ഒടിടി സ്ട്രീമിങ് തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടം നടപ്പിലാക്കുന്നത്. ഫേസ്ബുക്ക്, വാട്‌സപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ പ്രബല കമ്പനികളോട് തൽസ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ നല്‍കണമെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയെ മാനിക്കാത്തതാണെന്നും ചൂണ്ടിക്കാട്ടി വാട്‌സാപ് കേന്ദ്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്.