ഒഡീഷയില്‍ നിന്നെത്തിയ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക്

0

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്‌സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിംഗ് പൂര്‍ത്തീകരിച്ച് പുറപ്പെട്ടത്. കോഴിക്കോട്, തിരുവനന്തപുരം ഉള്‍പ്പടെയുള്ള മെഡിക്കല്‍ കോളേജിലേക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ പുറപ്പെട്ടത്. കൊച്ചി വല്ലാര്‍പാടത്ത് ഇന്നലെയാണ് മെഡിക്കല്‍ ഓക്‌സിജന്‍ എത്തിയത്.

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായാണ് ഇന്നലെ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ വഴി എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനാണ് വന്നത്.

ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 13 സംസ്ഥാനങ്ങളെയാണ് ഒഡീഷ സര്‍ക്കാര്‍ സഹായിച്ചത്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഈ സംസ്ഥാനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. 24 ദിവസം കൊണ്ടാണ് ഒഡീഷ പൊലീസിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഒഡീഷ ഓക്‌സിജന്‍ നല്‍കിയത്.