ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിൻ്റെ മൃതദേഹം നാളെ ഇന്ത്യയിലേക്ക് കൊണ്ട് വരും. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കുക. ഡല്‍ഹിയില്‍ നാളെ പുലര്‍ച്ചെയോടെ എത്തുന്ന മൃതദേഹം തുടര്‍ന്ന് കേരളത്തിലേക്ക് വിമാന മാര്‍ഗ്ഗം തന്നെ തൊണ്ടുവരും.
അതെസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന മുന്നറിയിപ്പ് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കണമെന്നാണ് എംബസിയുടെ നിര്‍ദ്ദേശം. അടിയന്തര ഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മലയാളമടക്കം നാല് ഭാഷകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിന് വേണ്ടിയുള്ള ഹെല്‍പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്.
5 വര്‍ഷമായി സൗമ്യ ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു. 2017ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ മരണത്തോടെ ഇസ്രയേലിലെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്. ഹാമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൌമ്യ കൊല്ലപ്പെട്ടത്.