കോവിഡിൻ്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാന്‍ സിബിഎസ്ഇ ആലോചിക്കുന്നു. രണ്ടാഴ്ചക്കകം ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും.
ഏപ്രില്‍ മാസത്തില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡ് വ്യാപനം മൂലം നീട്ടി വെക്കുകയായിരുന്നു. ജൂണിന് മുമ്പായി പരീക്ഷ നടത്താനാകും എന്നായിരുന്നു പ്രതീക്ഷ. 15 ദിവസം മുമ്പ് തിയതി പ്രഖ്യാപിച്ച് പരീക്ഷ നടത്താം എന്ന പ്രതീക്ഷ അസ്ഥാനത്തായ പശ്ചാത്തലത്തിലാണ് പുതിയ ആലോചന.
കഴിഞ്ഞ വര്‍ഷത്തേക്കാളും നാലിരട്ടിയിലധികമാണ് രാജ്യത്ത് കോവിഡ് കേസുകള്‍. അടുത്ത രണ്ടു മാസമെങ്കിലും ഈ സ്ഥിതി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണോ സമാനമായ അവസ്ഥയോ ആണ്. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ ആലോചിക്കുന്നത്.
എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയാല്‍ മാര്‍ക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കണം. മൊത്തമുള്ള മികവ് കണക്കിലെടുത്ത് മാര്‍ക്ക് നല്‍കല്‍ പ്രായോഗികമാണോ എന്നത് പരിശോധിക്കും. എസ്എസ്എല്‍സി പരീക്ഷ റദ്ദാക്കിയപ്പോള്‍ അതാണ് പരിഹാരമായി ചെയ്തത്.