കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് തുടരുന്നു. ഇതുവരെ 73.40 ശതമാനം ജനങ്ങളാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. ഉച്ചക്ക് ശേഷവും ഓരോ ബൂത്തിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി.
ഉച്ചക്ക് ശേഷം 71.05 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം ആയിരുന്നു സംസ്ഥാനത്തെ പോളിംഗ്. നിലവിലെ സാപചര്യത്തില്‍ പോളിംഗ് തുടര്‍ന്നാല്‍ ഇത് മറികടക്കാന്‍ സാധ്യതയുണ്ട്.
പല വോട്ടിംഗ് കേന്ദ്രങ്ങളിലും പോളിംഗ് അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. വോട്ടിങ് മെഷീന്‍ തകരാറായതിനാല്‍ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടിരുന്നു.
വോട്ടിംഗിനിടെ പല അനിഷ്്ട സംഭവങ്ങളും നടന്നിട്ടുണ്ട്. പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ 105 എ ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് സിപിഎമ്മുകാരുടെ മര്‍ദ്ദനമേറ്റു. പാനൂര്‍ സ്വദേശി മുഹമ്മദ് അഫ്‌റഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്. തലശ്ശേരി പാറാല്‍ ഡിിഐഎ കോളേജ് പ്രൊഫസറാണ് ഇദ്ദേഹം.
റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് പിന്നീട് മര്‍ദ്ദനമേല്‍ക്കുന്ന അവസ്ഥവരെ എത്തിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ടാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് പോളിംഗ് നിര്‍ത്തിവെച്ചത്.
പത്തനംതിട്ട ചുട്ടിപ്പാറയില്‍ പോളിങ് ബൂത്തില്‍ സിപിഎം-കോണ്‍ഗ്രസ് കയ്യാങ്കളിയും നടന്നു. പാര്‍ട്ടി കൊടിയുമായി ബൂത്തില്്# വോട്ട് കാന്‍വാസ് ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.