തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഫെബ്രുവരി 28ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
എന്നാല്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തൻ്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെൻ്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയുടെ ഇംഗതിത്തിനനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കിഫ്ബിയിലെ സ്ത്രീകളടക്കമുള്ള ഉദ്യോഗസ്ഥരോട് കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ മാന്യത വിട്ട് പെരുമാറുകയാണ്. ഈ തെരെഞ്ഞെടുപ്പ് കാലത്ത് ആരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ചാടിയിറങ്ങുന്നതെന്ന് മനസിലാക്കാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.