പിഎസ്‌സിയെ പിണറായി സര്‍വീസ് കമ്മീഷനാക്കി: ചെന്നിത്തല

0

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് ജോലി കാത്തിരിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് പിന്‍വാതിലിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകി കയറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പബ്ലിക് സര്‍വീസ് കമ്മീഷനെ പിരിച്ചുവിട്ട് പിണറായി സര്‍വീസ് കമ്മീഷനാക്കി എന്നും യുഡിഎഫ് അധികാരത്തിലേറിയാല്‍ ഇത്തരം നിയമനങ്ങള്‍ പുനഃപരിശോധിച്ച് കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അര്‍ഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിനു കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനമായ സ്‌കോര്‍ കേരളയില്‍ 55 പേരെ സ്ഥിരപ്പെടുത്താനായി സര്‍ക്കാര്‍ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ സഹോദരി എന്‍ ഷീജയും നിയമിക്കുന്നവരില്‍ ഉള്‍പ്പെടും. ദേശാഭിമാനി ജീവനക്കാരുടെ ഭാര്യമാരും ഈ പട്ടികയിലുണ്ട്.

സ്ഥിര നിയമനം അടുത്ത മന്ത്രി സഭാ യോഗത്തിന്റെ പരിഗണനയില്‍ വരാനാണ് സാധ്യത. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ 55 പേര്‍ക്കാണ് ഇങ്ങനെ സ്ഥിര നിയമനം കിട്ടുക. അതെസമയം, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിതരായ 28 പേരെ സ്ഥിരപ്പെടുത്തില്ല. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ അനധികൃതമായാണെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് കാലടി സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തി.