കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം ഇന്ന് രാജിവെക്കും

0

പികെ കുഞ്ഞാലിക്കുട്ടി ഇന്ന് തന്റെ എംപി സ്ഥാനം രാജിവെക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. അടിയന്തരമായി രാജി വെക്കാന്‍ ഹൈദരലി തങ്ങള്‍ നിര്‍ദ്ദേശം നല്‍കി. രാജി വക്കുന്നതിനായി കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. മലപ്പുറത്ത് നിന്നായിരിക്കും ഇത്തവണ കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സംസ്ഥാന കമ്മിറ്റി അനുമതി നല്‍കിയിരുന്നു. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതെസമയം, മുസ്ലിം ലീഗില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമായി. യൂത്ത് ലീഗില്‍ നിന്ന് 5 പേര്‍ക്കാണ് സീറ്റുകള്‍ സീറ്റ് നല്‍കുക. ഒരു വനിത സ്ഥാനാര്‍ത്ഥിയുമുണ്ടാകും. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്‌, പിവി അബ്ദുല്‍ വഹാബ് എന്നീ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കും.

പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച് സമ്പന്നരെ നിലനിര്‍ത്തി ഒരു വനിത സ്ഥാനാര്‍ത്ഥിക്ക് ഇടം നല്‍കി സ്ഥാനാര്‍ത്ഥി ലിസ്റ്റ് പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍. മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫ്, കാസര്‍ഗോഡ് എന്‍ എ നെല്ലിക്കുന്ന് തുടങ്ങിയവരെയാണ് പരിഗണിക്കുന്നത്. അഴീക്കോടിന് പകരം കണ്ണൂര്‍ ലഭിച്ചാല്‍ കെഎം ഷാജി മത്സരിക്കും. കൂടുതലായി കിട്ടുമെന്ന് വിചാരിക്കുന്ന കൂത്തുപറമ്പ് സീറ്റില്‍ സികെ സുബൈറിനാണ് സാധ്യത. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയും കോഴിക്കോട് സൗത്തില്‍ എംകെ മുനീറും തുടരാനാണ് സാധ്യത കൂടുതല്‍.
തിരുവമ്പാടിയില്‍ സിപി ചെറിയ മുഹമ്മദ്, കൊടുവള്ളിയില്‍ എംഎ റസാഖ് മാസ്റ്റര്‍ തുടങ്ങിയവരെ പരിഗണിക്കും. വള്ളിക്കുന്ന്. കൊണ്ടോട്ടി, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ സിറ്റിങ് സീറ്റ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം നല്‍കും. ഏറനാട്, മഞ്ചേരി സീറ്റുകളില്‍ പിവി അബ്ദുല്‍ വഹാബ്, പികെ ബഷീര്‍ എന്നിവരെയാണ് അണി നിരത്തുക.

വേങ്ങരയില്‍ കെപിഎ മജീദും മങ്കടയില്‍ മഞ്ഞളാംകുഴി അലിയേയും പരിഗണിക്കും. പികെ ഫിറോസ്, ടിപി അഷ്‌റഫലി എന്നിവരുടെ പേരുകളാണ് പെരിന്തല്‍മണ്ണയില്‍ സാധ്യത കൂടുതല്‍. താനൂരിലും ഫിറോസിനെ പരിഗണിക്കാന്‍ ഉദ്ദേശമുണ്ട്. എന്‍ ഷംസുദ്ദീനാണ് തിരൂരില്‍ മുന്‍ഗണന. തിരൂരങ്ങാടിയില്‍ അബ്ദുള്‍റഹ്‌മാന്‍ രണ്ടത്താണിയോ പിഎംഎ സലാമോ വരാനാണ് സാധ്യത. മണ്ണാര്‍ക്കാട് പിഎം സാദിഖലിയും ചേലക്കരയില്‍ ജയന്തി രാജനും ഗുരുവായൂരില്‍ സിഎച്ച് റഷീദോ കെഎസ് ഹംസയോ വരും. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെയും പുനലൂരില്‍ ശ്യം സുന്ദറിനെയും മത്സരിപ്പിക്കാമെന്ന തരത്തിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നീളുന്നത്.