HomeKeralaചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും: രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ കോട്ടയെ കേരള ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും: രാമചന്ദ്രൻ കടന്നപ്പള്ളി

ചേറ്റുവ കോട്ട എന്ന വില്യം ഫോർട്ട് അതിപ്രാധാന്യത്തോടെ തന്നെ കേരള ടൂറിസം ഭൂപടത്തിൽ അടയാളമാക്കി നിലനിർത്തുമെന്ന് സംസ്ഥാന പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ശിലാകാലം മുതൽ മനുഷ്യാധിവാസത്തിൻ്റെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുള്ള, നാടിൻ്റെ ചരിത്ര-സംസ്കാര സൂക്ഷിപ്പുകളിലൊന്നാണ് ഈ കോട്ട. നാടിൻ്റെ ചരിത്രം പുതുതലമുറയ്ക്ക് വെളിച്ചം വീശുന്നതിനായി സൂക്ഷിക്കണമെന്നും ചരിത്രത്തിലെ സൂക്ഷിപ്പുകാർ ജനങ്ങളാണെന്നും അദ്ദേഹം ഓർമപ്പെടുത്തി.

ചേറ്റുവ കോട്ടയുടെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തികളുടെ ഒന്നാംഘട്ട പൂർത്തീകരണ പ്രഖ്യാപനം സമർപ്പിക്കുകയായിരുന്നു അദ്ദേഹം.  കെ വി അബ്ദുൽ ഖാദർ എം എൽ എ അധ്യക്ഷനായിരുന്നു.  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചേറ്റുവ കോട്ടയുടെ സമർപ്പണവും ശിലാസ്ഥാപന അനാഛാദനവും നിർവഹിച്ചു.

കൊളോണിയൽ അധിനിവേശകാലത്ത് വാണിജ്യ കേന്ദ്രമായിരുന്ന ചേറ്റുവ പ്രദേശത്ത് സാമൂതിരിയുടെ കടന്നുകയറ്റം തടയുന്നതിനും കച്ചവടം സുരക്ഷിതമാക്കുന്നതിനുമായി ഡച്ചുകാരാണ് 1717ൽ ചേറ്റുവ കോട്ട പണിതത്. 5.46 ഏക്കർ സ്ഥലത്താണ് ഇന്ന് ചേറ്റുവ കോട്ടയുടെ അവശിഷ്ടങ്ങൾ നിലനിൽക്കുന്നത്. കാലപ്പഴക്കവും പ്രളയവും കോട്ടയ്ക്കു ചുറ്റുമുള്ള കിടങ്ങുകൾ തകരാറിലാക്കി. സംസ്ഥാന പുരാവസ്തു വകുപ്പ് 2009ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച കോട്ടയിൽ വിവിധ പഠനങ്ങൾക്ക് ശേഷമാണ് ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഒരു കോടി 15 ലക്ഷം രൂപയാണ് സംരക്ഷണ പ്രവൃത്തികൾക്കായി വകയിരുത്തിയത്. ഒന്നാം ഘട്ടത്തിൽ 78 ലക്ഷം ചിലവിട്ട് ചുറ്റുമതിൽ, കുളം നവീകരണം ഇലക്ട്രിഫിക്കേഷൻ, പാലം എന്നിവയുടെ പണികൾ പൂർത്തിയാക്കി.

പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, കൺസർവേഷൻ എൻജിനീയർ എസ് ഭൂപേഷ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുശീല സോമൻ തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments