HomeIndiaറിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി കിസാന്‍ പരേഡ്

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി കിസാന്‍ പരേഡ്

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകളുമായി കിസാന്‍ പരേഡില്‍ കര്‍ഷകരെത്തും. വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കാതിരിക്കാനായി രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ സേവകരെ നിയോഗിച്ചതായി കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ അതിനനുസൃതമായി സന്നദ്ധ സേവകരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും സാഹചര്യം നിയന്ത്രിക്കാന്‍ കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് മാത്രം ഞായറാഴ്ച ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ എത്തുമെന്നാണ് പഞ്ചാബ് കര്‍ഷക സംഘടനകളുടെ യോഗത്തിലെ അധ്യക്ഷനും കിര്‍ത്തി കിസാന്‍ യൂണിയന്‍ പ്രസിഡന്റുമായ നിര്‍ഭയ് സിംഗ് ദുഡികെ പറഞ്ഞത്.

നവംബര്‍ 28 മുതലാണ് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ആരംഭിച്ചത്. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ് സമാപിച്ചതിന് ശേഷം പന്ത്രണ്ട് മണിക്ക് സേഷം മാത്രമേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ പരേഡ് നടത്തൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. പരേഡിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ കേന്ദ്ര കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്.

കിസാന്‍ പരേഡിന് പൊലീസ് അനുമതി ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. ഇന്നലെ ഡല്‍ഹി പൊലീസും കര്‍ഷക സംഘടനകളും തമ്മിലുണ്ടായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പൊലീസ് അനുമതി ലഭിച്ചതെന്ന് കര്‍ഷക നേതാവ് അഭിമന്യു കോഹാര്‍ അഭിപ്രായപ്പെട്ടു. ഗാസിപൂര്‍, സിങ്കു, തിക്രി അതിര്‍ത്തികളില്‍ നിന്നാണ് കിസാന്‍ പരേഡ് ആരംഭിക്കുക. എന്നാല്‍ പരേഡിന്റെ അന്തിമ ഘട്ടത്തെക്കുറിച്ച് ഇതുവരെ തീരുമാനം ആയില്ല. അതെസമയം കര്‍ഷകരുമായി അന്തിമഘട്ട ചര്‍ച്ചയിലാണ് ഡല്‍ഹി പൊലീസെന്ന് അഡീഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അനില്‍ മിത്തല്‍ പറഞ്ഞു.

Most Popular

Recent Comments