HomeKeralaജനാധിപത്യത്തിൻ്റെ കറുത്ത ദിനം: പി കെ കൃഷ്ണദാസ്

ജനാധിപത്യത്തിൻ്റെ കറുത്ത ദിനം: പി കെ കൃഷ്ണദാസ്

ജനാധിപത്യത്തിൻ്റെ കറുത്ത ദിനമാണ് ഇന്ന് എന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്. സിഎജിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് ജനാധിപത്യത്തെ വെല്ലുവിളിക്കലാണ്. സിഎജിയെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്യുന്നതിലൂടെ മുഖ്യമന്ത്രി ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.

രാജ്യത്തിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. പ്രമേയം അവതരിപ്പിച്ചതിലൂടെ സര്‍ക്കാര്‍ കേരള  നിയമസഭയെ കളങ്കപ്പെടുത്തി. വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഇത് അത്യന്തം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങും. കിഫ്ബി വിദേശ വായ്പ എടുക്കുന്നതും മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നുമാണ് സിഎജി കണ്ടെത്തിയത്. ആരും പരിശോധന നടത്താന്‍ പാടില്ലെന്നും ഞങ്ങള്‍ എന്തും ചെയ്യുമെന്നും ഉള്ള സര്‍ക്കാരിൻ്റെ അഹങ്കാര നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രാജഭരണമാണ് പിണറായി വിജയന്‍ നടത്തുന്നത്.

കള്ളപ്പണം,കള്ളക്കടത്ത്,ഡോളര്‍ വ്യാപാരം എന്നിവയ്ക്ക് നേതൃത്വം കൊടുക്കുന്ന അധോലോക സര്‍ക്കാരാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്.  ഇത് ചൂണ്ടിക്കാണിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടു.  കേന്ദ്ര വിരുദ്ധ കാര്യങ്ങളില്‍ ഇരു കൂട്ടരും  ചേര്‍ന്ന് രാവിലെ ഒന്നായി പ്രമേയം പാസാക്കും. ഉച്ചയ്ക്ക് ശേഷം പ്രമേയത്തെ എതിര്‍ക്കും. അദാനിക്കെതിരെ രാവിലെ പ്രമേയം വന്നപ്പോള്‍ ഇരു കൂട്ടരും ഒന്നായി. ഉച്ചയ്ക്ക് ശേഷം സര്‍ക്കാരിൻ്റെ മറ്റൊരു പ്രമേയത്തെ എതിര്‍ത്തു. ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു അഡ്ജസ്റ്റ്‌മെൻ്റ്  ഭരണമാണ് ഇരു കൂട്ടരും തമ്മില്‍ നടത്തിവരുന്നത് എന്നാണ്. പരാജയപ്പെട്ട പ്രതിപക്ഷത്തെയാണ് കാണാന്‍ സാധിക്കുന്നത്. പതിനാലാം നിയമസഭാ സമ്മേളനത്തിലൂടെ ഇരുകൂട്ടരും ഒന്നാണെന്ന് കാണാന്‍ സാധിക്കുന്നു. ഇതിന്റെ പ്രതിഫലനം അടുത്ത നിയമസഭാ സമ്മേളനത്തില്‍ കാണാന്‍ സാധിക്കുമെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനത്തിന് പ്രഫഷണലിസം ഇല്ലാ എന്നാണ് ധനമന്ത്രി തോമസ്‌ഐസക്ക് പറയുന്നത്. ഏത് ലോകത്താണ് ധന മന്ത്രി ജീവിക്കുന്നത്. സംസ്ഥാനത്ത് ഇരു കൂട്ടരും തമ്മില്‍ ഒന്നിക്കുന്നതിന്റെ സൂചനയാണ് നിയമസഭയില്‍  കാണാൻ സാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഇവരുടെ സഖ്യത്തെപ്പറ്റി നോക്കിയാല്‍ ഇത് പ്രകടമാണ്. കേരളത്തിലും ഇവരുടെ അവിശുദ്ധ സഖ്യം വരുന്ന തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ബിജെപി ആരംഭിച്ചെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനം ആയില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

Most Popular

Recent Comments