HomeKeralaപരാതി പരിഹരിക്കാന്‍ മന്ത്രിതല അദാലത്ത്

പരാതി പരിഹരിക്കാന്‍ മന്ത്രിതല അദാലത്ത്

തുടർഭരണം ലക്ഷ്യമിട്ട് സംസ്ഥാന മന്ത്രിമാർ ജനങ്ങളിലേക്കെത്തുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെയാണ് സ്വാന്തന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടത്തുക. പരിപാടി വിജയിപ്പിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാവുന്നതാണ്. ഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെൻ്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാക്കാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കുന്നതാണ്.

ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം, കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഈ ജില്ലകളില്‍ ജനുവരി 24ന് ഉച്ച മുതല്‍ 28 വൈകീട്ട് വരെ പരാതികള്‍ സ്വീകരിക്കും.

ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് അദാലത്ത്. ഈ ജില്ലകളില്‍ ജനുവരി 27 ഉച്ച മുതല്‍ ഫെബ്രുവരി 2ന് വൈകീട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16,18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍ അദാലത്ത് നടക്കും. ഇതിനായി ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകീട്ട് വരെ പരാതി സ്വീകരിക്കും.

ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കുന്നതിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവര്‍ത്തനം കലക്ടര്‍മാര്‍ ഏകോപിപ്പിക്കണം. സാന്ത്വന സ്പര്‍ശത്തിൻ്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയാണ് ജില്ലകളിലേക്ക് നിയോഗിച്ചിരിക്കുന്നത്.

പരാതി കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെൻ്ററുകള്‍ക്ക് പ്രത്യേകം ഓണ്‍ലൈനില്‍ പരിശീലനവും നല്‍കും. പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടർമാരാകും നിയോഗിക്കുക. റവന്യു, സിവില്‍ സപ്ലൈസ്, തദ്ദേശ സ്വയംഭരണം, സാമൂഹ്യനീതി, കൃഷി എന്നീ അഞ്ചു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് ഈ ടീമില്‍ ഉണ്ടാവുക. ഓണ്‍ലൈനില്‍ അപേക്ഷ ലഭിക്കുമ്പോള്‍ തന്നെ ജില്ലാതലത്തില്‍ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാര്‍ക്ക് അദാലത്തില്‍ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയിലാണ് പരാതികള്‍ പരിഹരിക്കുക.

Most Popular

Recent Comments