നിയമസഭ തിരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പ് മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ പഴയതുപോലെ വലിച്ചു നീട്ടിക്കൊണ്ട് പോകുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്നും കൂട്ടായ നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിൻ്റെ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, ഘടകകക്ഷികള്‍ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാന്‍ഡ് തീരുമാനം. ദുര്‍വ്യാഖ്യാനങ്ങള്‍ വേണ്ട. പുതിയ ഘടകകക്ഷികള്‍ മുന്നണിയിലേക്ക് വരാനുള്ള സാധ്യത ഉണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിൻ്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെക്കുന്ന സര്‍ക്കാരാണ് ലക്ഷ്യമിടുന്നത്. യുഡിഎഫ് പ്രകടന പത്രികയില്‍ ജനക്ഷേമപരമായ കാര്യങ്ങളുണ്ടാകുമെന്നും തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരു പാഠമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തെറ്റ് തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടും. പുതുതലമുറയ്ക്കും, വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെ ആര് നയിക്കണെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മറ്റ് വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.