വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിൻ്റെയും യുണിടാക്കിൻ്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ കക്ഷി ചേരാനുളള സര്‍ക്കാരിൻ്റെ ഹര്‍ജി തള്ളി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉദ്യോഗസ്ഥ തലത്തില്‍ ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്നുവെന്നും സ്വര്‍ണക്കടത്ത് പ്രതികളടക്കം ഇതില്‍ ഭാഗഭാക്കായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ആദ്യം സിബിഐ അന്വേഷണം രണ്ട് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സിബിഐ വാദം. തുടർന്ന് സിബിഐ അപ്പീല്‍ നൽകുകയായിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് ആണ് ഹര്‍ജി നല്‍കിയത്. എഫ്സിആര്‍എ ലംഘിച്ചെന്നു കാട്ടി സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷൻ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. എന്നാല്‍, ലൈഫ് പദ്ധതിയുടെ മറവില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍കൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സിബിഐ കോടതിയിൽ പറഞ്ഞത്.